കൊല്ലം: ശബരിമല സ്വർണ മോഷണക്കേസിലെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഈ മാസം 19-ന് വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്.

രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിനെ സംസ്ഥാന സർക്കാർ രേഖാമൂലം ശക്തമായി എതിർത്തു. രേഖകൾ കൈമാറുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ഇത് തടസ്സമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യഘട്ടം മുതൽക്കേ രേഖകൾ കൈമാറുന്നതിനെ സർക്കാർ എതിർത്തിരുന്നു.
അതേസമയം, കള്ളപ്പണ ഇടപാടിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ അന്വേഷണം നടത്തുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തങ്ങളുടെ അന്വേഷണം എസ്.ഐ.ടിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും ഇ.ഡിയുടെ അഭിഭാഷകൻ ഉന്നയിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിക്കാനായി കേസ് മാറ്റിവെച്ചത്.
