കണ്ണൂർ: DEVANSH DEATH പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്.

കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. അനസ്തീഷ്യ നൽകിയ ഡോക്ടർ, ശിശുരോഗ വിദഗ്ധൻ, പ്ലാസ്റ്റിക് സർജൻ എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരാകുക. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഈ മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റ ദേവാൻഷിനെ സ്റ്റിച്ച് ഇടുന്നതിനായാണ് പയ്യന്നൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചത്. അവിടെ അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ ദേവാൻഷ് മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ചികിത്സയിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
