ഇറാനിലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഒരു മാസം മുമ്പുണ്ടായ സമരങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ആയിരത്തോളം പേർ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷം ഒഴിവാക്കാൻ ജെനീവയിൽ വ്യാഴാഴ്ച ഇറാനുമായി അമേരിക്ക തുടർചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാകുന്നത്. നീക്കുപോക്കുകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായി ബാഗേയി പ്രതികരിച്ചു.

തിങ്കളാഴ്ച പ്രതിഷേധം വനിതാ വിദ്യാർഥികൾ മാത്രമുള്ള അൽ സഹ്റ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ക്യാമ്പസുകളിലേക്കും വ്യാപിച്ചു. ക്യാമ്പസിനുള്ളിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും പതാക കത്തിക്കൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമരം ഇപ്പോഴും തെരുവുകളിലേക്ക് വ്യാപിച്ചിട്ടില്ല. ഇതിനിടെ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് രാജ്യം വിടാൻ നിർദേശം നൽകി. ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് ഉടൻ പുറപ്പെടണമെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി ഹെൽപ്ലൈൻ നമ്പറുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്.
