തിരുവനന്തപുരം:സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ‘നിര്‍ഭയ നിശ’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ആവിഷ്‌കരിച്ച പദ്ധതി അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കും. സ്ത്രീകൾക്ക് ഭയരഹിതമായ രാത്രിസഞ്ചാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എസ്‌ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ച് അടിയന്തര സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.

സ്ത്രീകൾക്ക് കൂടുതൽ കരുതൽ ആവശ്യമായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ പൊലീസിന്റെ സാന്നിധ്യം ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ കൂടുതൽ സഞ്ചരിക്കുന്ന പ്രദേശങ്ങളിൽ എ.ഐ. ക്യാമറകൾ, അലാറങ്ങൾ, പാനിക് ബട്ടണുകൾ, കുറ്റവാളികളെ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ സ്ഥാപിക്കും. ഇതിലൂടെ അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സേവനം വേഗത്തിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ പ്രധാന നീക്കമായി പദ്ധതിയെ വിലയിരുത്തുന്നു.
