കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേരള ഹൈക്കോടതി കടുത്ത നടപടികൾക്ക് നിർദേശം നൽകി. സ്വമേധയാ പരിഗണിച്ച ഹർജിയിൽ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗ് വിവരങ്ങൾ പൊതുവിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു.

യഥാർത്ഥ ഭക്തർ മാത്രമാണ് പടിപൂജ ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബുക്കിംഗ് മറിച്ചുവിൽക്കുന്നതായും വിജിലൻസ് കണ്ടെത്തി. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്നും പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ബുക്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി, ഈ സംവിധാനം ദുരുപയോഗം ചെയ്‌തതായി നിരീക്ഷിച്ചു.
