തൃശൂർ: കലയുടെ പൂരത്തിന് തൃശൂർ വേദിയാകുമ്പോൾ ഒട്ടേറെ ഭരണപരമായ പരിഷ്കാരങ്ങളും പുതുമകളുമാണ് ഇത്തവണത്തെ പ്രത്യേകത. വിധിനിർണ്ണയത്തിലെ സുതാര്യതയും കുട്ടികൾക്കുള്ള പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള നടപടികൾ കലോത്സവത്തിന് കൂടുതൽ പ്രൗഢി നൽകുന്നു.

പാരിതോഷികം വർധിപ്പിച്ചു: എ ഗ്രേഡ് നേടുന്ന പ്രതിഭകൾക്ക് നൽകുന്ന പാരിതോഷികം 1,000 രൂപയിൽ നിന്നും 1,500 രൂപയായി വർധിപ്പിച്ചു.
എല്ലാവർക്കും സർട്ടിഫിക്കറ്റ്: മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇക്കുറി ‘പങ്കാളിത്ത സർട്ടിഫിക്കറ്റ്’ നൽകാൻ തീരുമാനിച്ചു. എ ഗ്രേഡ് കിട്ടാത്ത കുട്ടികൾക്കും ഇത് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നായി മാറും.
സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ: സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ ‘കൈറ്റ്’ (KITE) വഴി അവ ഡിജി ലോക്കറിൽ ലഭ്യമാക്കാനുള്ള സജ്ജീകരണം പൂർത്തിയായി.കലോത്സവത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകമായിരുന്ന അപ്പീലുകളുടെ എണ്ണത്തിൽ ഇക്കുറി കാര്യമായ കുറവുണ്ട്.
ഡിഡിമാർ അനുവദിച്ച 336 അപ്പീലുകൾ മാത്രമാണ് നിലവിൽ തൃശൂരിലെത്തുക.
പത്ത് വർഷം മുൻപ് ഇത് ആറായിരത്തിന് മുകളിലായിരുന്നു.ബാലാവകാശ കമ്മീഷൻ 13 അപ്പീലുകൾ അനുവദിച്ചപ്പോൾ ലോകായുക്ത ഇത്തവണ ഒരൊറ്റ അപ്പീലും അനുവദിച്ചിട്ടില്ല.കോടതിയിൽ നിന്നുള്ള അപ്പീലുകളുടെ എണ്ണം മാത്രമാണ് സംഘാടകരെ ആശങ്കപ്പെടുത്തുന്ന ഏക ഘടകം.നാടൻ കലകൾക്കും ഗോത്രവർഗ കലാരൂപങ്ങൾക്കും അർഹമായ പ്രാധാന്യം ഇത്തവണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ആദിവാസി കലാരൂപങ്ങളുടെ അവതരണം ഇക്കുറി എല്ലാ ജില്ലകളിലും പൂർണ്ണതയോടെ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശക്തന്റെ മണ്ണിൽ ഈ കലാരൂപങ്ങൾ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എ ഗ്രേഡ് ലഭിക്കാത്ത സാഹചര്യത്തിൽ ഹയർ അപ്പീൽ നൽകാൻ ഓൺലൈനിൽ ടോക്കൺ എടുക്കാനുള്ള സംവിധാനം ഇക്കുറിയുണ്ട്.വിധിനിർണ്ണയത്തിൽ അപാകതകൾ സംഭവിക്കാതിരിക്കാൻ സൈബർ സഹായത്തോടെയുള്ള പ്രത്യേക നിരീക്ഷണവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
