കൊച്ചി: കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ ‘സൈൻ’ (Zine) സൊസൈറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇടപ്പള്ളി മരോട്ടിച്ചുവടിലുള്ള ഓഫീസിനു മുന്നിലാണ് പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾ തടിച്ചുകൂടി പ്രതിഷേധിച്ചത്.
പണവും പോയി, സ്കൂട്ടറുമില്ല
സ്കൂട്ടർ തട്ടിപ്പ് സംസ്ഥാന വ്യാപകമായതോടെ ആശങ്കയിലായ ഉപഭോക്താക്കൾ തങ്ങൾ നൽകിയ പണമെങ്കിലും തിരികെ വേണമെന്ന ആവശ്യവുമായാണ് ഓഫീസിലെത്തിയത്.
മുമ്പും സമാനമായ രീതിയിൽ ഇവിടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതാണ് ഇപ്പോൾ വീണ്ടും പ്രതിഷേധം ശക്തമാകാൻ കാരണം.

സ്കൂട്ടർ കിട്ടില്ലെന്ന് ഉറപ്പായതോടെ നൽകിയ തുകയെങ്കിലും ഉടൻ തിരികെ നൽകണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പണം നൽകിയവർ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ സ്ഥാപനമായതിനാൽ രാഷ്ട്രീയമായും ഈ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.
സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഉപഭോക്താക്കളുടെ തീരുമാനം.
