തിരുവനന്തപുരം: തമിഴ് ജനതയുടെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15ന് (വ്യാഴാഴ്ച) സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് വേരുകളുള്ള ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി.

വിളവെടുപ്പിന്റെ സമൃദ്ധി നൽകിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമാണ് പൊങ്കൽ. പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് ആഘോഷം നടക്കുന്നത്:ജനുവരി 14 (ബോഗി പൊങ്കൽ): പഴയവ ഉപേക്ഷിച്ച് പുതുമയെ വരവേൽക്കുന്ന ദിനം. വീടുകൾ വൃത്തിയാക്കി അലങ്കരിക്കുകയും പഴയ സാധനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു.
ജനുവരി 15 (തൈപ്പൊങ്കൽ): മൺകലത്തിൽ പുതുമണ്ണും ശർക്കരയും ചേർത്ത് പൊങ്കൽ തയ്യാറാക്കി സൂര്യദേവന് നിവേദിക്കുന്ന പ്രധാന ദിനം. അടുപ്പിന് സമീപം കരിമ്പ്, മഞ്ഞൾക്കുല, കിഴങ്ങ് വർഗങ്ങൾ എന്നിവ സമർപ്പിക്കും.
ജനുവരി 16 (മാട്ടുപ്പൊങ്കൽ): കൃഷിക്ക് തുണയാകുന്ന കാളകളെ ആരാധിക്കുന്ന ദിനം. കാളകളെ കുളിപ്പിച്ച് ചായം പൂശി അലങ്കരിക്കുന്നു. ഈ ദിവസമാണ് തമിഴ് ഗ്രാമങ്ങളിൽ ആവേശം വിതറുന്ന ജല്ലിക്കെട്ട് നടക്കുന്നത്.
ജനുവരി 17 (കാണും പൊങ്കൽ): ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന ആഘോഷം.
പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിൽ ജനുവരി 15 മുതൽ 18 വരെ (ഞായർ ഉൾപ്പെടെ) നാല് ദിവസത്തെ തുടർച്ചയായ അവധിയാണ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ മാർക്കറ്റുകളിൽ മധുര മേലൂരിൽ നിന്നുള്ള കരിമ്പും മഞ്ഞൾക്കുലകളും വിൽപനയ്‌ക്കായി വൻതോതിൽ എത്തിക്കഴിഞ്ഞു. കല്ല്യാണം കഴിഞ്ഞെത്തുന്നവരുടെ ആദ്യ പൊങ്കലിന് (തലപ്പൊങ്കൽ) ‘പൊങ്കൽപ്പടി’ നൽകുന്ന ആചാരവും തമിഴ് ജനതയ്ക്കിടയിൽ സജീവമാണ്.
