തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് സ്വന്തം പേര് വെട്ടിമാറ്റാനുള്ള നീക്കങ്ങളെ നിയമപരമായി അതിജീവിച്ച്, വൈഷ്ണ സുരേഷ് നേടിയ വിജയം രാഷ്ട്രീയ ശ്രദ്ധ നേടുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിനെ അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചാണ് വൈഷ്ണ ഈ “മധുരപ്രതികാരം” വീട്ടിയത്.

വിജയത്തിന് ശേഷം വൈഷ്ണ സുരേഷ് പ്രതികരിച്ചത് ഇങ്ങനെയാണ്:
”എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത് ജനാധിപത്യത്തിന്റെ വിജയം ആണ്. സത്യം ജയിക്കും എന്ന് ഞാൻ അന്നും പറഞ്ഞിരുന്നു. എന്റെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ജനങ്ങൾ തിരിച്ചറിഞ്ഞു. അവർ എനിക്ക് പിന്തുണ നൽകി. ഏറെ അഭിമാനമുണ്ട്.”
തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു ‘താരമായി’ വൈഷ്ണ മാറിയത് സ്വന്തം പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെയാണ്. ഒരു സിപിഎം പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഒരു ഘട്ടത്തിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം പോലും അനിശ്ചിതത്വത്തിലായി. അപ്പീൽ ഹിയറിങ്ങിൽ അപേക്ഷ തള്ളിയതിനെ തുടർന്ന് വിഷയം ഹൈക്കോടതിക്ക് മുന്നിലെത്തി. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി വോട്ട് പുനഃസ്ഥാപിച്ച് എടുത്ത ശേഷമാണ് വൈഷ്ണ, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ മുട്ടടയിൽ വിജയം കൊയ്ത് തന്റെ നിയമപോരാട്ടത്തിന് പകരം വീട്ടിയത്.
ഈ 25-കാരി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റാണ്. ടെക്നോപാർക്കിൽ ജീവനക്കാരിയായി ജോലി ചെയ്യുന്നതിനൊപ്പം പേരൂർക്കട ലോ കോളേജിലെ നിയമവിദ്യാർത്ഥിനി കൂടിയാണ് വൈഷ്ണ.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ നേടി.വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന പരിപാടികളിലും അവതാരകയായിരുന്നു.ജില്ലയിലെ കോൺഗ്രസ് സമരങ്ങളിലെ സജീവ സാന്നിധ്യം.
തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.മുമ്പ് കെ.എസ്.യു വട്ടിയൂർക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.ബാസ്കറ്റ്ബോളിൽ പ്രാവീണ്യം തെളിയിച്ചതിനൊപ്പം കർണാടക സംഗീതജ്ഞ കൂടിയാണ് ഈ യുവനേതാവ്.സുരേഷ് കുമാർ, ലെളി സുരേഷ് എന്നിവരാണ് വൈഷ്ണയുടെ മാതാപിതാക്കൾ.
