മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മഹത്തായ ആ സുദിനം അടുത്തു വരുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ‘പാട്രിയറ്റ്’ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ എന്ന ഖ്യാതിയോടെയാണ് എത്തുന്നത്.

അന്താരാഷ്ട്ര നിലവാരം: രാജ്യാന്തര സ്പൈ ത്രില്ലറുകളെ വെല്ലുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ച് രാജ്യങ്ങളിലായി (ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ) പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണമാണ് വെള്ളിയാഴ്ച അവസാനിച്ചത്.’ട്വന്റി 20’ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരെ കൂടാതെ പ്രകാശ് ബെലവാടി അടക്കമുള്ള വൻ താരനിരയും ചിത്രത്തിലുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് നിർമ്മാണം. മനുഷ് നന്ദൻ ക്യാമറയും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.”മമ്മൂട്ടിയുടെ രംഗങ്ങളോടെയാണ് കൊച്ചിയിൽ അവസാന ഷെഡ്യൂൾ പാക്കപ്പ് ആയത്. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളെയും അവരുടെ പൂർണ്ണമായ പ്രൗഢിയോടെ അവതരിപ്പിക്കുന്ന ഒന്നായിരിക്കും പാട്രിയറ്റ്.”
