തിരുവനന്തപുരം: വേനൽക്കാലത്തിലെ കാഠിന്യം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെ നിർബന്ധിത വിശ്രമവേളയായിരിക്കുമെന്ന് ലേബർ കമ്മിഷണറേറ്റ് അറിയിച്ചു. സൂര്യാഘാതം തടയുന്നതിനുള്ള അടിയന്തര നടപടിയായാണ് തീരുമാനം.പുതിയ ക്രമീകരണപ്രകാരം രാവിലെ 7.00 മുതൽ വൈകുന്നേരം 7.00 വരെ ഉള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. മേയ് 20 വരെ ഈ ഉത്തരവ് ബാധകമായിരിക്കുംെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ വ്യക്തമാക്കി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്നുമാണ് നിർദേശം. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിക്ക് മുകളിലുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ മലയോര പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
