തിരുവനന്തപുരം: സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്നുകൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് (MBIFL) തിരുവനന്തപുരത്ത് തുടക്കമായി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാഹിത്യപ്രേമികളും അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം.
എഴുത്തുകാരെയും കഥാപാത്രങ്ങളെയും സ്മരിച്ച് മോഹൻലാൽ

അക്ഷരോത്സവ വേദിയിൽ നിൽക്കുമ്പോൾ തന്റെ കരിയറിലെ സുപ്രധാന നിമിഷമായ ‘കഥയാട്ടം’ താരം അനുസ്മരിച്ചു.
”ഇന്ദുലേഖയിലെ സൂരി നമ്പൂതിരി മുതൽ രണ്ടാമൂഴത്തിലെ ഭീമൻ വരെയുള്ള പത്ത് വിശ്വപ്രസിദ്ധ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിൽ ലഭിച്ച അനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.
എം.ടി. വാസുദേവൻ നായർ, പത്മരാജൻ, ലോഹിതദാസ്, ജോൺ പോൾ, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ തിരക്കഥാകൃത്തുക്കളുടെ രചനകൾ വായിക്കുന്നത് ഒരു പുസ്തകം വായിക്കുന്ന അത്രയും മനോഹരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കേവലം ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും മണ്ണ് മാത്രമല്ല, സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഈളികൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രമുഖ വ്യവസായി എം.എ. യൂസഫലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രൻ, എഴുത്തുകാരി കെ.ആർ. മീര, സ്വിസ് എഴുത്തുകാരൻ യോനസ് ലൂഷർ, ഡയറക്ടർമാരായ എം.എസ്. മയൂര, എം.എസ്. ദേവിക എന്നിവർ സംബന്ധിച്ചു.അടുത്ത ഏതാനും ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും.
