കൊല്ലം: KOTTARAKKARA കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിൽ നടന്ന ദാരുണ ടിപ്പർ ലോറി അപകടത്തിൽ വാഹനത്തിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകടസമയത്ത് ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന യുവതിയാണ് സംഭവത്തിന്റെ ഭീകരത വിവരിച്ചത്.


“ടിപ്പർ അതിവേഗതയിലായിരുന്നു വന്നത്. പത്ത് പന്ത്രണ്ട് കുട്ടികൾ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് കുട്ടികളെ മാറ്റാൻ കഴിഞ്ഞതുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്. ബാക്കിയുള്ളവരിലേക്ക് ടിപ്പർ ഇടിച്ചുകയറി. ലോറിയിലുണ്ടായിരുന്ന മണ്ണെല്ലാം അവരുടെ ദേഹത്തേക്ക് വീണു,” യുവതി പറഞ്ഞു.
രാവിലെ ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
https://newsvigilmalayalam.com/kottarakkara-tipper-accident-death/
ഇന്ന് രാവിലെ ഏഴേകാലോടെയാണ് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ആദ്യം മതിലിൽ ഇടിക്കുകയും തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിയുകയും ചെയ്തത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി.
ഒന്നര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ടിപ്പറിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി പാർഥിപൻ, അധ്യാപകൻ ഹരിലാൽ, കെഎസ്ആർടിസി മെക്കാനിക്കായ അജയ്കുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ടിപ്പറിന്റെ അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
