കോഴിക്കോട് : ചാത്തമംഗലം വെള്ളലശ്ശേരിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണി മുഴക്കിയത്. വീടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.

ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിൽ, യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ഒരു സംഘം റീനയുടെ വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്തുനിൽക്കുമ്പോഴായിരുന്നു ഈ അക്രമം. ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീണ്ടും തിരിച്ചെത്തി സ്ഫോടകവസ്തു എറിയുകയും വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റീന പറഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ബൂത്ത് ഏജന്റായി റീന പ്രവർത്തിച്ചിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും റീന കൂട്ടിചേർത്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ‘റീനാസ് കലവറ’ എന്ന പ്രശസ്തമായ പേജിലൂടെ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ് റീന.
