പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സി.പി.എം. നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം സ്വതന്ത്രനായി മത്സരിച്ച് ഉജ്ജ്വല വിജയം നേടി. അദ്ദേഹത്തോടൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
പാലാ നഗരസഭയിലെ 13, 14, 15 എന്നീ വാർഡുകളിലാണ് ഇവർ ജനവിധി തേടിയത്.

ഇരുപത് വർഷമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന് ബി.ജെ.പി. സ്ഥാനാർത്ഥിയായി ഒരു തവണയും സി.പി.എം. സ്ഥാനാർത്ഥിയായി ഒരു തവണയും രണ്ട് തവണ സ്വതന്ത്രനായും വിജയിച്ച ചരിത്രമുണ്ട്. നിലവിലെ നഗരസഭയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക അംഗമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങളെത്തുടർന്നാണ് സി.പി.എം. ബിനുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് സഹോദരൻ ബിജു പുളിക്കക്കണ്ടം. അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. കന്നിയങ്കത്തിനിറങ്ങിയ ബിനുവിന്റെ മകൾ ദിയ, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. പഠനം പൂർത്തിയാക്കി എം.ബി.എ. പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്ന് വയസ്സാണ് ദിയയുടെ പ്രായം.40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായരുടെ മക്കളാണ് ബിനുവും ബിജുവും.
