ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ലഡാക്ക് ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ തടവിലാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത്. അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബർ 26-ന് ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരമായിരുന്നു നടപടി.

100 ദിവസം: വാങ്ചുകിനെ ജയിലിലടച്ചിട്ട് ഇപ്പോൾ നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. നിലവിൽ ജോധ്പൂർ ജയിലിലാണ് അദ്ദേഹം ഉള്ളത്.ഹർജിയിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാരിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടി കോടതി ഇന്ന് പരിശോധിക്കും.
ലഡാക്കിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നാലുപേർ കൊല്ലപ്പെടുകയും 90-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അക്രമസംഭവങ്ങൾക്ക് പിന്നിൽ വാങ്ചുകിന്റെ പ്രകോപനപരമായ നിലപാടുകളാണെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവും അനുകൂലികളും ആരോപിക്കുന്നു.
