തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും വഴിയോര കച്ചവടക്കാർക്കായുള്ള പ്രത്യേക ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.മലയാളത്തിൽ തുടക്കം: “എന്റെ സുഹൃത്തുക്കളെ” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തിരുവനന്തപുരത്തെ രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ വികസനമില്ലാതെ വികസിത ഭാരതം എന്ന ലക്ഷ്യം പൂർത്തിയാകില്ല. കേരളത്തിലെ ജനങ്ങൾക്കൊപ്പം എപ്പോഴും കേന്ദ്രസർക്കാരുണ്ടാകും.

ഉന്തുവണ്ടിക്കാർക്കും വഴിയോര കച്ചവടക്കാർക്കും വേണ്ടിയുള്ള ക്രെഡിറ്റ് കാർഡ് പദ്ധതി പാവപ്പെട്ടവരുടെ ഉന്നമനത്തിന് വലിയ സഹായകമാകും.പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ യാഥാർത്ഥ്യമായതിലുള്ള സന്തോഷം പ്രകടിപ്പിച്ചു.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാനായി സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ശ്രമങ്ങൾ വിജയിച്ചതിൽ സംതൃപ്തിയുണ്ട്.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഊന്നൽ നൽകിയതിന് പ്രധാനമന്ത്രിയോട് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഭാവിയിലും ഇതേ കരുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.രാവിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ ട്രെയിൻ സർവീസുകൾ.
