ചെന്നൈ: അറുമ്പാക്കത്ത് വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പ്രതി ശാന്തകുമാർ പോലീസ് വലയിലായി. മോഷണശ്രമത്തിനിടെയാണ് ഇയാൾ അമുതയെ ക്രൂരമായി കൊലപ്പെടുത്തിയത്. പിടിയിലാകുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വീണു കാലൊടിഞ്ഞ നിലയിലായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് കടയിൽനിന്നു മടങ്ങിയ അമുതയെ ശാന്തകുമാർ പിന്തുടരുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമുതയെ ആക്രമിച്ചു.മോഷണശ്രമം അമുത ചെറുത്തതോടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അമുത സ്ഥിരമായി ധരിക്കാറുള്ള പത്തു പവന്റെ മാല മോഷ്ടിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് സ്വർണ്ണ മോതിരവും കമ്മലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കൊലപാതകത്തിന് പിന്നിൽ മോഷണമല്ലാതെ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അമുതയുടെ മൃതദേഹം സംസ്‌കരിച്ചു.
