കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് മേഖലയിൽ മാസങ്ങളായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ വീണു. വെള്ളിയാഴ്ച രാത്രിയോടെയാണ് കടുവയെ പിടികൂടിയത്.ജനവാസമേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പതിവായി ആക്രമിച്ചിരുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് അത് കുടുങ്ങിയത്.

പിടികൂടിയ കടുവയെ അന്നുരാത്രി തന്നെ വയനാട്ടിലെ കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.അയ്യൻകുന്നിലെ സംഭവത്തിന് പിന്നാലെ പത്തനംതിട്ട ചിറ്റാറിലും സമാനമായ സാഹചര്യം ഉടലെടുത്തു.ചിറ്റാർ വില്ലുന്നിപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കടുവ വീണത്.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു.കടുവയെ ചിറ്റാറിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തി. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇതെന്ന് റാന്നി ഡിഎഫ്ഒ വ്യക്തമാക്കി.
