ബ്രിസ്റ്റോൾ: ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യ വസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടു. മോഷണം നടന്ന് രണ്ട് മാസത്തിലേറെ കഴിഞ്ഞാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്.

സെപ്റ്റംബർ 25-ന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് കണക്കാക്കുന്നു. സംഭവം നടന്ന സ്ഥലത്തുനിന്നുള്ള, അവ്യക്തമായ നാല് പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആനക്കൊമ്പിൽ നിർമ്മിച്ച ഒരു ബുദ്ധ വിഗ്രഹം, ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ ഉപയോഗിച്ചിരുന്ന അരപ്പട്ടയുടെ ബക്കിൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയവയിൽ ഉൾപ്പെടുന്നു.സാംസ്കാരികപരമായി ഏറെ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്നും ഇവയിൽ പലതും സംഭാവനയായി ലഭിച്ചവയാണെന്നും അധികൃതർ അറിയിച്ചു.
ലോകപ്രശസ്തമായ ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽ ഇതിനുമുമ്പ് നടന്ന ഒരു കവർച്ചയും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. നെപ്പോളിയന്റെ ഒമ്പത് രത്നങ്ങൾ പട്ടാപ്പകൽ വെറും 4 മിനിറ്റുകൊണ്ടാണ് അവിടെ മോഷണം പോയത്.
മ്യൂസിയത്തിന്റെ തെക്കുകിഴക്ക് വശത്തുള്ള റോഡിൽ ഒരു യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിർത്തിയിട്ട് അതിലൂടെ ബാൽക്കണിയിൽ പ്രവേശിച്ചാണ് മോഷ്ടാക്കൾ ചില്ലുകൂട് തകർത്ത് രത്നങ്ങൾ കവർന്നത്. ഈ സംഭവത്തിലെ മോഷ്ടാക്കളെ പിന്നീട് പിടികൂടിയിരുന്നു.ബ്രിസ്റ്റോൾ മ്യൂസിയത്തിലെ മോഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
