തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. ആരോപണ വിധേയയായ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. മുമ്പും ഡോക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തില്‍ മന്ത്രി വീണാ ജോർജ്യുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനായി എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം വീണ്ടും ഉയര്‍ന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിന്റെയും പരാതി. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ പ്രസവം താന്‍ നടത്തിയതല്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അറിയിച്ചതായും ബിനില്‍ പറഞ്ഞു. ഡോക്ടർക്കെതിരെ കേസ് എടുക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.
