ആർത്തവത്തെ നികൃഷ്ടമായി കണക്കാക്കുന്ന പല സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്തിൽ തുടർന്ന് വരുന്നു. സാമൂഹികപരമായും മതപരമായും ആർത്തവത്തെ ഇന്നും അശുദ്ധമായി കണക്കാക്കുന്നു എന്നതാണ് വാസ്തവം. ആധുനിക ചിന്താഗതികളെ തടസ്സപ്പെടുത്തിക്കൊണ്ട് നാം തുടർന്നുവരുന്ന പുരാതന ചിന്താഗതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദ്യാഭ്യാസമുള്ള തലമുറയെ തന്നെയാണ് എന്നതാണ് വിഷമകരം. മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കരിമ്പിൻ തോട്ടങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കുന്ന പ്രധാന ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒരു വലിയ അഴിമതി ഉയർന്നുവന്നിട്ടുണ്ട് .കഴിഞ്ഞ മൂന്ന് വർഷമായി ആയിരക്കണക്കിന് കരിമ്പ് തൊഴിലാളികളായ സ്ത്രീകളാണ് തങ്ങളുടെ ഗർഭാശയം നീക്കം ചെയ്തത്. മാസംതോറും ഉണ്ടാകുന്ന ആർത്തവം ഒഴിവാക്കുവാനും പണത്തിന്റെ ആവശ്യത്തിനുമായാണ് തങ്ങളുടെ ഗർഭാശയം സ്ത്രീകൾ നീക്കം ചെയ്യുന്നത്. ജോലി നഷ്ടമാകാതിരിക്കാൻ സ്ത്രീകൾക്ക് നിർബന്ധിതമായി ഗർഭാശയം നീക്കം ചെയ്യേണ്ടിവരുന്നതായുള്ള റിപ്പോർട്ട് ശരിവെച്ച് കേന്ദ്രസർക്കാർ.

ആർത്തവമില്ലാത്ത സ്ത്രീകളെയാണ് കോൺട്രാക്ടർമാർക്ക് താൽപ്പര്യം. ആർത്തവദിനങ്ങളിൽ ജോലി ചെയ്യാതിരുന്നാൽ ഒരു ദിവസത്തെ കൂലി നഷ്ടമാകുന്നത് അവർക്ക് താങ്ങാനാകില്ലെന്ന് സ്ത്രീകൾ അഭിപ്രായപ്പെടുന്നു. ഒരു ടണ്ണിനു 250 രൂപയാണ് കൂലി. ഒരു ദിവസം മൂന്ന് നാലു ടൺ വരെ വെട്ടിയാൽ മാത്രമേ 1000 രൂപയെങ്കിലും കിട്ടുകയുള്ളു. ഇതിനിടയിൽ ഒരു ദിവസം അവധിയെടുത്താൽ 500 രൂപയെന്ന നിലയിൽ കോൺട്രാക്ടർമാർക്ക് പിഴ നൽകണം. ജോലിയെടുത്തില്ലങ്കിൽ കൂലി കുറയും എന്നുള്ള അവരുടെ നിയമത്തിനനുസൃതമായി സ്ത്രീകൾ ഇത്തരം കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതിനു വഴിയൊരുക്കുന്നു. ദാരിദ്ര്യം തന്നെയാണ് പൊരിവെയിലത് ജോലി ചെയ്യാൻ ഇവരെ നിർബന്ധിതരാക്കുന്നത്. ബീഡിൽനിന് കരിമ്പ് വിളവെടുപ്പ് ജോലിക്കായി പോകുന്ന 843 സ്ത്രീകൾക്ക് ഗർഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. അതിൽ 477 സ്ത്രീകൾ 30 നും 35 നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിവർഷം 1.75 ലക്ഷം തൊഴിലാളികളാണ് ബീഡിൽനിന്നു കരിമ്പുകൃഷിയുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്.
അതികഠിനമായ കാലാവസ്ഥയിൽ മണിക്കൂറുകളോളം ശാരീരിക അധ്വാനം ആവശ്യമുള്ള ഈ ജോലി സ്ത്രീകൾക്ക് ഭാവിയിൽ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കരിമ്പ് തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ അമിത രക്തസ്രാവം, വയറുവേദന, അണുബാധ തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് ഗർഭാശയം നീക്കംചെയ്യുന്നതുമൂലമുള്ള ഗുരുതര ആരോ ഗ്യപ്രശ്നങ്ങളിൽകൂടി തൊഴിലാളികൾ നേരിടേണ്ടിവരുന്നത്. ഇരുമ്പ്,ബി 12 ,ഫോളിക് ആസിഡ് എന്നിവയുടെ അഭാവവും, അമിതമായ ആർത്തവം, തലസീമിയ, ശസ്ത്രക്രിയകൾ മൂലം അമിതമായ രക്തനഷ്ടം തുടങ്ങിയ അവസ്ഥകളും കാരണം 3415 സ്ത്രീകൾക്ക് വിളർച്ച ബാധിച്ചതായി റിപോർട്ടുകൾ തെളിയിക്കുന്നു.
കരിമ്പ് പാടത്തു ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നെന്നു വാർത്ത പ്രചാരത്തിലായതിനു പിന്നാലെ മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിനു കരണക്കാരായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും, സ്ത്രീസുരക്ഷ ഉറപ്പാക്കാനും നോട്ടീസിൽ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ 2019 ൽ നോട്ടീസ് അയച്ചുവെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും കരിമ്പുപാടത്തിലെ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ തുടർക്കഥയാവുകയാണെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.
