ചെന്നൈ : തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ചകൾ ഊർജ്ജിതമാവുകയാണ്. ചെന്നൈയിലെ പട്ടിണമ്പാക്കത്തുള്ള വിജയിയുടെ വസതിയിൽ വെച്ച് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രവീൺ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രവീൺ ചക്രവർത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിനു പിന്നാലെ, ടിവികെ നേതാവ് വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖറും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായാണ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ഒരു സ്വകാര്യ ചടങ്ങിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നിന്ന് തിരുവാരൂരിലേക്ക് ഒരേ കാറിൽ യാത്ര തിരിച്ച ഇരുവരും നാല് മണിക്കൂറിലധികം ചർച്ചകൾ നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
എങ്കിലും, ഈ സഖ്യനീക്കങ്ങളെക്കുറിച്ചോ കൂടിക്കാഴ്ചകളെക്കുറിച്ചോ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു
