ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒരു സാധാരണ ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി, ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ‘തലൈവർ’ എന്ന സ്ഥാനമുറപ്പിച്ച ഇതിഹാസമാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ഈ അതുല്യ നടൻ.അമ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം സമ്മാനിച്ച മികച്ച കഥാപാത്രങ്ങൾ എല്ലാ പ്രായക്കാർക്കും ഇന്നും ഒരുപോലെ പ്രിയങ്കരമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ടിവിയിൽ വരുമ്പോൾ ഇന്നും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങി ആറ് ഭാഷകളിലായി 170-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലെ അദ്ദേഹത്തിന്റെ തനതായ ശൈലിയും മാസ്മരികമായ ഡയലോഗുകളും (വൺ ലൈനറുകൾ) ആണ് അദ്ദേഹത്തിന് ഇത്രയും വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്.

1975-ൽ പുറത്തിറങ്ങിയ ‘അപൂർവ രാഗങ്ങൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമാ ലോകത്തേക്ക് എത്തുന്നത്. തുടക്കത്തിൽ ചെറിയ നെഗറ്റീവ് റോളുകളിൽ തിളങ്ങിയ അദ്ദേഹത്തിന്റെ താരപരിവേഷം 1990-കളോടെ കുതിച്ചുയർന്നു.
’ദളപതി’ (1991), ‘അണ്ണാമലൈ’ (1992), ‘ബാഷ’ (1995), ‘പടയപ്പ’ (1999) തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ അദ്ദേഹത്തെ ‘സൂപ്പർസ്റ്റാർ’ പദവിയിൽ ഉറപ്പിച്ചു. ഇതിൽ, ‘ബാഷ’ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിൽ ഒന്നായിരുന്നു.
’കബാലി’ (2016), ‘പേട്ട’ (2019) എന്നീ ചിത്രങ്ങൾ രജനീകാന്തിന്റെ സ്റ്റൈലിഷ് പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസ നേടി.
2020-ൽ പുറത്തിറങ്ങിയ ‘ദർബാർ’ നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം നേടി.
അടുത്തിടെ ലോകേഷ് കനകരാജിന്റെ ‘കൂലി’ എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നാഗാർജുന അക്കിനേനി എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ചു.
അദ്ദേഹത്തിന്റെ അടുത്ത ചിത്രം 2023-ലെ ഹിറ്റ് സിനിമയായ ‘ജയിലർ’-ന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ആണ്. നെൽസൺ ദിലീപ്‌കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രാജ്യത്തിന്റെ ആദരം
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പരമോന്നത ബഹുമതികൾ നൽകി ആദരിച്ചു:
പത്മഭൂഷൺ (2000)
പത്മവിഭൂഷൺ (2016)
ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2019)
