തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർ.എസ്.എസ് ശാഖകളിൽ ആലപിക്കുന്ന ‘ഗണഗീതം’ ഉൾപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ. ഇത്തരം ഗാനങ്ങൾ പൊതുചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കുമെന്നും സംഘടന അറിയിച്ചു. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മതരാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച്, വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.

ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ യുവജനങ്ങളെ അണിനിരത്തുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള ശാഖകളിലെ ഗാനങ്ങൾ പൊതുചടങ്ങുകളിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും, ഗണഗീതം ശാഖകളിൽ മാത്രം മതിയെന്നും ഡി.വൈ.എഫ്.ഐ ഓർമ്മിപ്പിച്ചു. ആർ.എസ്.എസിന്റെ വർഗീയ അജണ്ടകളെ തുറന്നുകാട്ടാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
