ആലുവ: ജില്ല പഞ്ചായത്ത് എടത്തല ഡിവിഷൻ. നിലനിർത്താനും തിരിച്ച് പിടിക്കാനും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കനത്ത പോര്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ജയിച്ച എൽ.ഡി.എഫ്. ഹാട്രിക് വിജയത്തിനുള്ള പോരാട്ടത്തിലാണ്. തങ്ങൾക്ക് അനുകൂലമായ മണ്ണായിരുന്നിട്ടും മുമ്പ് കൈവിട്ട ഡിവിഷൻ തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ, എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാർഥികളും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. തീ പാറുന്ന മത്സരമാണ് ഇവിടെ.

എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. സി.പി.ഐ എടത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറിയുമായ കെ.കെ. അബ്ദുൽ സത്താറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് അംഗവും ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എടത്തല പഞ്ചായത്തിലേക്ക് മുമ്പ് മത്സരിച്ചിട്ടുണ്ട്. മുൻകാലത്ത് ഗാനമേളകളിൽ പാടിയിരുന്നു. യൂത്ത് ലീഗ് ജില്ല ട്രഷറർ പി.എം. നാദിർഷയാണ് യു.ഡി.എഫ് സ്ഥാനാർഥി. ലഹരി നിർമാർജന സമിതി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറിയാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കലാണ് എൻ.ഡി.എ സ്ഥാനാർഥി.
പാർട്ടി ജില്ല സെക്രട്ടറി എൻ.കെ. നൗഷാദാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി. 2016ൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ദേശം ഡിവിഷനിൽ മത്സരിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച നൗഷാദ് ഡി.വൈ.എഫ്.ഐയിലും സി.പി.എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. പി.ഡി.പി മുൻ മണ്ഡലം സെക്രട്ടറിയും നിലവിൽ ചൂർണ്ണിക്കര പഞ്ചയത്ത് ട്രഷററുമായ ഷെമീർ കുന്നത്തേരിയാണ് പി.ഡി.പി സ്ഥാനാർഥി.
