തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് ഒരു പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്.വീഡിയോ പകർത്തി പരസ്യപ്പെടുത്തുക: ബസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അതിക്രമം കാണിക്കുന്നവരുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യണം. അവരെ സമൂഹമധ്യത്തിൽ തുറന്നുകാട്ടുക മാത്രമാണ് പ്രതിവിധി. ഇത്തരം കുറ്റവാളികൾ പലപ്പോഴും കോടതി കയറാറില്ല. തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മറയാക്കി അവർ രക്ഷപ്പെടാൻ ശ്രമിക്കും. എന്നാൽ ഇരയാക്കപ്പെടുന്നവർ ജീവിതകാലം മുഴുവൻ ആ മാനസിക വിഷമത്തിൽ (Trauma) കഴിയേണ്ടി വരുന്നു.അതിക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താൽ പോലും സൈബർ ലോകം പലപ്പോഴും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും അവർ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്മയിയുടെ പ്രതികരണം. ഈ കേസിൽ വീഡിയോ പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളിലും സ്ത്രീകൾ തങ്ങളുടെ സുരക്ഷയ്ക്കായി പ്രതികരിക്കണമെന്നാണ് ചിന്മയി ആഹ്വാനം ചെയ്യുന്നത്.അതിക്രമം നേരിടുമ്പോൾ നിശബ്ദത പാലിക്കുന്നതിനേക്കാൾ അത് തുറന്നുപറയുന്നത് മറ്റുള്ളവർക്ക് കൂടി കരുത്ത് നൽകുന്ന ഒന്നാണ്.
