ഹരാരെ: ടി20 ലോകകപ്പ് വേദി മാറ്റവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ബംഗ്ലാദേശിലേക്ക് തിരിക്കാനിരുന്ന ഐസിസി ഉദ്യോഗസ്ഥന് വിസ നിഷേധിച്ചു. ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനാണ് വിസ നൽകാതിരുന്നത്. ഇതോടെ ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം കൂടുതൽ സങ്കീർണ്ണമായി.
ദൗത്യം തടസ്സപ്പെട്ടു: പ്രശ്നപരിഹാരത്തിനായി ഐസിസി അയച്ച രണ്ടംഗ സംഘത്തിലെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി തലവൻ ആൻഡ്രൂ എഫ്ഗ്രേവിന് മാത്രമാണ് വിസ ലഭിച്ചത്. ഇദ്ദേഹം ജനുവരി 17-ന് ബംഗ്ലാദേശിലെത്തി. കൂടെയുണ്ടായിരുന്ന ഇന്ത്യൻ ഉദ്യോഗസ്ഥന് വിസ ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം മടങ്ങി. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങളും കണക്കിലെടുത്താണ് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ താരത്തെ മാറ്റാൻ നിർദ്ദേശം നൽകിയത്.

ബംഗ്ലാദേശിന്റെ തിരിച്ചടി: മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു ബംഗ്ലാദേശ് ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിച്ചു. പിന്നാലെ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെടുകയും ചെയ്തു.വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം ഐസിസി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ്. വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ നേരിട്ടുള്ള ചർച്ചകൾക്കും വിസ പ്രശ്നം തിരിച്ചടിയായിരിക്കുകയാണ്.
