കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) പണം നൽകരുതെന്ന് യു.ഡി.എഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ പണം നൽകി മാതൃക കാണിച്ചവരാണെന്നും രാഷ്ട്രീയ ലാഭത്തിനായി സി.പി.എം കള്ളം പ്രചരിപ്പിക്കുകയാണെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പണം നൽകി മാതൃകയായി: താനുൾപ്പെടെയുള്ള യു.ഡി.എഫ് എം.എൽ.എമാരും എം.പിമാരും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. ഏകദേശം 19 ലക്ഷത്തോളം രൂപ ഇത്തരത്തിൽ കൈമാറി. സഹായിക്കരുതെന്ന് പ്രചരിപ്പിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണ്.ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താൻ സർക്കാരിന് സാധിച്ചില്ല. എന്നാൽ യു.ഡി.എഫ് നാല് മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ വീട് നിർമ്മാണം ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾ നൽകിയ 742 കോടി രൂപ ബാങ്കിലിട്ട് സർക്കാർ സഹായങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കർണാടക സർക്കാർ നൽകിയ 20 കോടി രൂപയും ഇതേ അവസ്ഥയിലാണെന്ന് സതീശൻ ആരോപിച്ചു.കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടികൾ മുന്നണിയുടെ ഭാഗമാകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
