പത്തനംതിട്ട: ചിറ്റാർ ജനവാസ മേഖലയായ വില്ലുന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സദാശിവൻ എന്നയാളുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാവിലെയാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്.

ഉപയോഗശൂന്യമായ കിണറ്റിൽ കടുവ വീണു. ഇന്നലെ രാത്രിയോടെയാകാം അപകടം സംഭവിച്ചതെന്ന് കരുതപ്പെടുന്നു.
നാട്ടുകാരുടെ പ്രതികരണം: പ്രദേശത്ത് മുൻപും കടുവയുടെ സാന്നിധ്യം സംശയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ കടുവയെത്തിയതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ.
വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ എങ്ങനെ പുറത്തെടുക്കണമെന്ന കാര്യത്തിൽ വനംവകുപ്പ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മയക്കുവെടി വെച്ച് കടുവയെ പുറത്തെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. കടുവ എവിടെനിന്നാണ് എത്തിയതെന്നും എങ്ങനെ ജനവാസ മേഖലയിൽ എത്തിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (RRT) സ്ഥലത്തെത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
