തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി. പതിറ്റാണ്ടുകളായി LDF കുത്തകയാക്കി വെച്ചിരുന്ന കോർപ്പറേഷനിൽ ഇത്തവണ NDA ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 101 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ് മാത്രമാണ് NDA-ക്കുള്ളത്.

ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.കഴിഞ്ഞ തവണ 34 സീറ്റുകളുണ്ടായിരുന്ന BJP, ഇത്തവണ 50 സീറ്റുകളിലേക്ക് കുതിച്ചുചാട്ടം നടത്തിയത് ശ്രദ്ധേയമാണ്. അരനൂറ്റാണ്ടോളം കോർപ്പറേഷൻ ഭരണം കയ്യാളിയ LDF-ന് ഈ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അധികാര വിരുദ്ധ വികാരം: കോർപ്പറേഷൻ ഭരണത്തിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങളെ സ്വാധീനിച്ചു. BJP ഇതിനെതിരെ നടത്തിയ പ്രചാരണ തന്ത്രങ്ങൾ ഫലം കണ്ടു.
ശബരിമല വിഷയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം BJP ഉയർത്തിപ്പിടിച്ച ശബരിമല വിഷയം വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സംഘടനാപരമായ ഐക്യം: പാർട്ടിക്കുള്ളിലെ വിഭാഗീയതയും പ്രശ്നങ്ങളും തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല. കൗൺസിലർ തിരുമല അനിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെയും ആത്മഹത്യകൾ സംബന്ധിച്ച വിവാദങ്ങളും ഫലത്തിൽ പ്രതിഫലിച്ചില്ല എന്നത് ശ്രദ്ധേയമാണ്.LDF-ന്റെ സീറ്റ് നില 51-ൽ നിന്ന് 29-ലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭരണമികവ് ഉയർത്തിക്കാട്ടിയിട്ടും ഇടതുമുന്നണിക്ക് അടിതെറ്റി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന NDA ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് എത്തി.
അതേസമയം, കഴിഞ്ഞ തവണ 10 സീറ്റിലൊതുങ്ങിയ UDF 9 സീറ്റുകൾ അധികം നേടി 19-ലേക്ക് എത്തുക വഴി നില മെച്ചപ്പെടുത്തി.വിജയിച്ച രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നീക്കം കോർപ്പറേഷൻ ഭരണം ആർക്കെന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
പാറ്റൂർ രാധാകൃഷ്ണൻ: കണ്ണമ്മൂലയിൽ വിജയിച്ചു.സുധീഷ് കുമാർ: പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതനായി വിജയിച്ചു.കൂടാതെ, വോട്ടെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞം വാർഡിലെ ഫലവും മുന്നണികൾക്ക് സുപ്രധാനമാണ്. ഈ വിജയികളുടെ നിലപാട് കോർപ്പറേഷനിലെ അടുത്ത ഭരണത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം
