30-ാമത് ഐ.എഫ്.എഫ്.കെയിൽ (IFFK) നിരവധി സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രൂക്ഷമായി വിമർശിച്ചു. നിലവിലില്ലാത്ത ഒരു പ്രശ്നം ഇത്തവണ കേന്ദ്രസർക്കാർ ബോധപൂർവം സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സെൻസർ എക്സംപ്ഷൻ (Censor Exemption) ആവശ്യമുള്ള 187 സിനിമകളുടെ പട്ടികയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് (I&B) നൽകിയത്.

എന്നാൽ, മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം എല്ലാ സിനിമകൾക്കും മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ മനസ്സിലാക്കി, കൃത്യമായ വിശദീകരണം നൽകിയപ്പോൾ 154 സിനിമകൾക്ക് അനുവാദം ലഭിച്ചു. പിന്നീട് വീണ്ടും മന്ത്രാലയത്തെ സമീപിച്ചതോടെ 14 സിനിമകൾക്ക് കൂടി അംഗീകാരം ലഭിച്ചു. എന്നാൽ ഇനിയും 19 സിനിമകൾക്ക് അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഈ നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകരാജ്യങ്ങളുടെ പ്രാതിനിധ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഇന്ത്യയിലെ ഏറ്റവും വലിയ മേളകളിലൊന്നായ ഐ.എഫ്.എഫ്.കെയെ കേന്ദ്രം മനഃപൂർവം തകർക്കാൻ ശ്രമിക്കുകയാണ്. ക്ലാസിക് സിനിമകൾ അടക്കം വെട്ടിനിരത്തുന്ന ഈ സാഹചര്യം വേദനാജനകമാണെന്നും അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
