ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയേക്കും.

മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും നടക്കുന്ന കൂടിക്കാഴ്ചയിലും നിധീഷ് ഇതേ ആവശ്യംതന്നെ ഉന്നയിച്ചേക്കാം. അതേസമയം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മയും കുടുംബവും പറയുന്നത്. നിധീഷിന്റെ നാടായ കോട്ടയത്തേക്കോ വിപഞ്ചികയുടെ വീടായ കൊല്ലത്തേക്കോ കൊണ്ടുപോകാം. ഇരുവരുടെയും മൃതദേഹം ഒരിടത്തുതന്നെ സംസ്കരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയും കുഞ്ഞും മരിച്ചത്. ഒരാഴ്ച പിന്നിട്ട് ഇന്നാണ് ഇത് ഷാര്‍ജ പോലീസില്‍ ഇത് ഗാര്‍ഹിക പീഡന പരാതിയായി എത്തുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന് വിനോദ് എന്നിവര്‍ ഷാര്‍ജയിലെത്തിയിട്ടുണ്ട്. ഇരുവരും ആദ്യം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പോയി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമാണ് ചെയ്യുക. ഇക്കാര്യത്തില്‍ പോലീസിന്റെ തുടര്‍നടപടിയിലുള്ള പ്രതീക്ഷയിലാണ് കുടുംബം. കേസിൽ ഒന്നാം പ്രതിയായി വിപഞ്ജികയുടെ ഭർത്താവ് നിധീഷ്, തുടർന്ന് സഹോദരി നീതു, അവരുടെ പിതാവ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വിപഞ്ജികയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിൽ ആരോപിക്കുന്നു.
സ്ത്രീധനം പോരാ എന്ന് പറഞ്ഞ് പ്രതി വിപഞ്ജികയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും, വെളുത്ത നിറമുള്ളവളും ഭർത്താവും കുടുംബവും ഇരുണ്ട നിറമുള്ളവരുമാണെന്നും കാണിച്ച് വൃത്തികെട്ടവളാക്കി കാണിക്കാൻ മുടി മുറിച്ചതായും അമ്മയുടെ പരാതിയിൽ പറയുന്നു. തന്നെ ആക്രമിച്ചുവെന്നും, തല മൊട്ടയടിച്ച് മനഃപൂർവ്വം രൂപം മാറ്റി എന്നും, ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെ ചോദ്യം ചെയ്തപ്പോൾ വിവാഹമോചന നോട്ടീസ് നൽകിയെന്നും അതിൽ പറയുന്നു.
Tag: Move to bring Vipanchika’s body home; Crucial decision today
