BREAKING NEWS


വാഹന പരിശോധന; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

By sanjaynambiar
download 18

നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ സ്വദേശി എഎം ഹമീദ് കുട്ടി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു പരാതി.

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്പൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും ഷാഫി പറമ്പില്‍ എംപിയുടെയും വാഹനങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി പുറത്തേയ്ക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കുകയുമായിരുന്നു. പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ‘നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരാം’ എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *