ഇസ്രയേൽ സൈന്യം ലെബനൻ–സിറിയ അതിർത്തിയിൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ആക്രമണം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.മരണപ്പെട്ടവരിൽ ഒരാൾ സിറിയൻ പൗരനാണെന്ന് നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം, ലെബനനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (PIJ) സംഘത്തെ ലക്ഷ്യമിട്ടാണെന്ന് എക്സിൽ അറിയിച്ചു. ലെബനനിലെ മജ്ദാൽ അൻജാർ പ്രദേശത്താണ് റെയ്ഡ് നടന്നതെന്നും സൈന്യം കൂട്ടിച്ചേർത്തു.

സംഭവത്തിൽ PIJ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പലസ്തീൻ അതിർത്തിയിലെ സായുധ സംഘമായ PIJ, ഹമാസ് സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതായി കരുതപ്പെടുന്നു. കൂടാതെ ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ സഖ്യസംഘടനയുമാണ് PIJ. ഇസ്രയേലും ഹിസ്ബുള്ളയും 2024 നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിരുന്നെങ്കിലും അതിർത്തിപ്രദേശങ്ങളിൽ ഇടയ്ക്കിടെ വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
