താമരശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടിയിൽ രാഷ്ട്രീയ ചൂടേറുന്നു. സിറ്റിങ് എംഎൽഎ ലിന്റോ ജോസഫ് എൽഡിഎഫിനായി പ്രചാരണരംഗത്ത് സജീവമായതോടെ, എതിരാളിയെ കണ്ടെത്താനുള്ള ചർച്ചകളിലാണ് യുഡിഎഫ് ക്യാമ്പ്.
കഴിഞ്ഞ രണ്ട് തവണയും ഇടതുപക്ഷത്തോടൊപ്പം നിന്ന തിരുവമ്പാടിയിൽ ലിന്റോ ജോസഫ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തിലെ സജീവ സാന്നിധ്യമായ ലിന്റോ ഇതിനോടകം തന്നെ കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകളിൽ വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മുൻപ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്ന കേരള കോൺഗ്രസ് (എം) നിലവിൽ പേരാമ്പ്ര സീറ്റിനായാണ് ശ്രമിക്കുന്നത് എന്നത് സിപിഎമ്മിന് ആശ്വാസകരമാണ്.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ മൂന്ന് വഴികളാണ് യുഡിഎഫിന് മുന്നിലുള്ളത്:
ലീഗ് നേതാവ് തന്നെ മത്സരിക്കുക: നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ക്രിസ്തീയ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ജനപിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുക.
സീറ്റ് വെച്ചുമാറൽ: തിരുവമ്പാടി കോൺഗ്രസിന് വിട്ടുനൽകി പട്ടാമ്പിയോ തവനൂരോ ലീഗ് ഏറ്റെടുക്കുക. കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ കെ. മുരളീധരൻ, വി.എസ്. ജോയ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
മണ്ഡല ചരിത്രവും വോട്ടിംഗ് രീതിയും മുസ്ലിം-ഹിന്ദു വോട്ടുകൾക്കൊപ്പം ക്രൈസ്തവ വോട്ടുകൾ കൂടി ചേരുന്നതാണ് തിരുവമ്പാടിയിലെ വിജയരഹസ്യം. ഇത് മുൻകൂട്ടി കണ്ടാണ് എൽഡിഎഫ് കഴിഞ്ഞ തവണകളിൽ ക്രിസ്തീയ സമുദായത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കിയത്.
ലോക്സഭയിലെ മുൻതൂക്കം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കും 45,000-ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലം നൽകിയിരുന്നു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 11,000 വോട്ടുകളുടെ ലീഡുണ്ട്.ഈ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ടെങ്കിലും, താഴെത്തട്ടിലെ പ്രവർത്തനം വഴി ലിന്റോ ജോസഫ് അത് മറികടക്കുമെന്ന് എൽഡിഎഫ് കരുതുന്നു. എൻഡിഎ കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.
