ന്യൂഡൽഹി: സൂപ്പർ താരം വിജയിയുടെ ‘ജനനായകൻ’ എന്ന ചിത്രത്തെച്ചൊല്ലിയുള്ള നിയമതർക്കം സുപ്രീം കോടതിയിലേക്ക്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) തടസഹർജി (Caveat) ഫയൽ ചെയ്തു.

ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് അപ്പീൽ നൽകിയത്.
ഏകദേശം 500 കോടി രൂപ മുതൽമുടക്കിയ ബിഗ് ബജറ്റ് ചിത്രമാണിതെന്നും, റിലീസ് വൈകുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.
നിർമ്മാതാക്കളുടെ അപ്പീലിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് കാണിച്ചാണ് സിബിഎഫ്സി തടസഹർജി നൽകിയിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളും ഡയലോഗുകളും സെൻസർ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് ബോർഡ്.പ്രതീക്ഷയോടെ ആരാധകർമദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയതോടെ വലിയ നിരാശയിലായിരുന്ന ആരാധകർ, സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അടിയന്തര പ്രാധാന്യമുള്ളതിനാൽ ഹർജി ഉടൻ തന്നെ കോടതി പരിഗണിച്ചേക്കും
