തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം അജണ്ടകൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (KCF) അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പരിഷ്കരണവുമായാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും മുൻഗണന നൽകുന്ന പാഠഭാഗങ്ങൾ കേരളം കൂടുതൽ ശക്തമായി ഉൾപ്പെടുത്തും.സ്കൂളുകളിലെ വേനലവധി സംബന്ധിച്ച മാറ്റങ്ങൾക്കായി ജനങ്ങളുടെ അഭിപ്രായം തേടും. ഇതിനായി ഉടൻ തന്നെ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഈ വർഷം ഡിസംബറിൽ 12 ദിവസത്തെ ക്രിസ്മസ് അവധി നൽകും.
അവധി ദിവസങ്ങളിലെ ക്ലാസുകൾ: അവധി ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസുകൾ നൽകുന്ന ചില പ്രധാനാധ്യാപകരുടെ നടപടിക്കെതിരെ മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. അവധി കിട്ടാത്തതിനെക്കുറിച്ച് കുട്ടികൾ നേരിട്ട് വിളിച്ച് പരാതിപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

