വിശാഖപട്ടണം: ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം ആണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അകലെയുള്ള യലാമൻചില്ലിയിൽ വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ട്രെയിനിലെ ബി1 (B1), എം2 (M2) എന്നീ കോച്ചുകൾക്കാണ് തീപിടിച്ചത്. ഒരു കോച്ചിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിക്കുകയും ചെയ്തു. എങ്കിലും, പൂർണ്ണമായും കത്തിനശിച്ച കോച്ചിനുള്ളിൽ കുടുങ്ങിയ ചന്ദ്രശേഖറിന് ജീവൻ നഷ്ടമായി. ഇയാളുടെ മൃതദേഹം പിന്നീട് കോച്ചിനുള്ളിൽ നിന്ന് കണ്ടെടുത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീയണച്ചു. ബി1 കോച്ചിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കോച്ചുകളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടസമയത്ത് ഒരു ബോഗിയിൽ 82 പേരും മറ്റേതിൽ 76 പേരുമാണ് ഉണ്ടായിരുന്നത്. കൃത്യസമയത്ത് യാത്രക്കാരെ പുറത്തെത്തിക്കാൻ സാധിച്ചതാണ് മരണസംഖ്യ ഉയരാതിരിക്കാൻ കാരണമായത്.അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ദക്ഷിണ-മധ്യ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
