ഗുവാഹത്തി: അസമിലെ ഹോജായിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് രാജധാനി എക്സ്പ്രസ് ഇടിച്ചുകയറി ഏഴ് ആനകൾ ചരിഞ്ഞു. ശനിയാഴ്ച പുലർച്ചെ 2:17-ഓടെ ജമുനാമുഖ്-കാമ്പൂർ സെക്ഷനിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ആനക്കൂട്ടം ഇടിച്ച ആഘാതത്തിൽ സായിരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന്റെ (20507) അഞ്ച് കോച്ചുകൾ പാളം തെറ്റിയെങ്കിലും യാത്രക്കാർ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നൂറോളം ആനകൾ അടങ്ങുന്ന സംഘം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ എത്തിയത്. ആനകളെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. നിയന്ത്രണം വിട്ട ട്രെയിനിലേക്ക് ആനക്കൂട്ടം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന സ്ഥലം ഔദ്യോഗികമായി ‘ആനത്താര’ (Elephant Corridor) ആയി പ്രഖ്യാപിക്കപ്പെട്ട ഇടമല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
”ബ്രേക്ക് ഇട്ടെങ്കിലും ചില ആനകൾ ട്രാക്കിൽ കുടുങ്ങിപ്പോയി. പാളം തെറ്റിയ കോച്ചുകളിലുണ്ടായിരുന്ന ഇരുന്നൂറോളം യാത്രക്കാരെ സുരക്ഷിതമായി മറ്റ് കോച്ചുകളിലേക്ക് മാറ്റിയിട്ടുണ്ട്.” – കപിഞ്ചാൽ കിഷോർ ശർമ്മ (നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ സി.പി.ആർ.ഒ)
യാത്രക്കാർ: ട്രെയിനിലുണ്ടായിരുന്ന 600 യാത്രക്കാരും സുരക്ഷിതരാണ്.
അന്വേഷണം: സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഗതാഗതം: അപകടത്തെത്തുടർന്ന് ഈ മേഖലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ട്രാക്കിൽ ആനകളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന ദയനീയമായ കാഴ്ചയായിരുന്നു രാവിലെ കാണാൻ സാധിച്ചത്.
പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കി ട്രെയിൻ യാത്ര പുനരാരംഭിച്ചിട്ടുണ്ട്. ഗുവാഹത്തിയിൽ എത്തിയ ശേഷം കൂടുതൽ കോച്ചുകൾ ട്രെയിനിൽ ഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Disclaimer:
