പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ച അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ ആണ് ആൾക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അട്ടപ്പള്ളത്ത് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാമനാരായൺ മോഷ്ടാവാണെന്ന് സംശയിച്ചാണ് ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെച്ചത്. ചോദ്യം ചെയ്യൽ എന്ന പേരിൽ തുടങ്ങിയ സംഘം പിന്നീട് ഇയാളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ പക്കൽ നിന്നും മോഷണവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മർദനത്തെത്തുടർന്ന് ചോര തുപ്പി നിലത്തുവീണ രാമനാരായണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ശരീരത്തിൽ മർദനമേറ്റ നിരവധിയായ പാടുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ച് പേരുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.
