തിരഞ്ഞെടുപ്പ് കാലത്ത് വൈറലാവുകയും പിന്നീട് വിവാദമാവുകയും ചെയ്ത ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക.

ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന കത്താണ് പാട്ടിന്റെ പ്രമേയമെന്ന് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു. പാട്ടിന്റെ പേരിൽ തനിക്കെതിരെ എടുത്ത കേസിൽ നിന്ന് ഒളിച്ചോടില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായെന്നും അദ്ദേഹം പരിഹസിച്ചു.
”രണ്ടര മാസം മുൻപാണ് ഞാൻ ആ പാട്ട് എഴുതിയത്. ഒരു കോൺഗ്രസുകാരനായ ഞാൻ സർക്കാരിനെതിരെ പാട്ടെഴുതി എന്നത് സത്യമാണ്. പക്ഷേ, അതിൽ ഒരിടത്തും മതനിന്ദയില്ല. ശബരിമല വിഷയം മാത്രമല്ല, ആശാവർക്കർമാരോടുള്ള അവഗണന, ഷാഫി പറമ്പിലിന് നേരെയുണ്ടായ ആക്രമണം, ടി.പി. വധശ്രമം തുടങ്ങിയവയെല്ലാം പാട്ടിലുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മാത്രമല്ല, ബി.ജെ.പിയും ഈ പാട്ടിന്റെ വരികൾ പ്രചരിപ്പിച്ചിരുന്നു.” – കുഞ്ഞബ്ദുള്ള പറഞ്ഞു.
