വയനാട്: പനമരം ഗ്രാമപഞ്ചായത്തിൽ കടുവയിറങ്ങിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. അനുയോജ്യമായ സ്ഥലത്ത് കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ ദൗത്യത്തിൽ നൂറിലധികം വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കാളികളാണെന്നും ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണം. രാവിലെ എട്ടരയ്ക്ക് ഓപ്പറേഷൻ ആരംഭിച്ചതായും ജനങ്ങളിൽ നിന്ന് മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും (നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല) കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെയും സ്കൂളുകൾ,അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഡിസംബർ 17) ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന പരീക്ഷകൾക്കും ഈ അവധി ബാധകമാണ്.
