ചണ്ഡീഗഢ്: നാല് വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിലായി. കാമ്പസിലെ ഔദ്യോഗിക വസതിയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിലെ പ്രൊഫസർ ബി. ബി. ഗോയലിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ (BEOS) പ്രൊഫൈലിംഗ് അഥവാ ബ്രെയിൻ മാപ്പിംഗിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.പ്രൊഫസർ ഗോയലിനെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

2021 നവംബർ 4-നാണ് വീട്ടമ്മയായ സീമ ഗോയലിനെ പഞ്ചാബ് യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ ഭാര്യയെ കൈകളും കാലുകളും തുണികൊണ്ട് കെട്ടിയ നിലയിൽ താഴത്തെ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഗോയൽ പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പാൽക്കാരൻ വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നതായി മൊഴി നൽകിയിരുന്നു. തുടർന്ന്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സീമയുടെ മരണം ശ്വാസംമുട്ടിയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് അതിക്രമിച്ചു കടന്നതിൻ്റെ യാതൊരു ലക്ഷണങ്ങളും അന്ന് കണ്ടെത്താനായില്ല.
വീടിനകത്തുള്ള ആരോ ആണ് കുറ്റകൃത്യം ചെയ്തതെന്നായിരുന്നു സീമയുടെ സഹോദരൻ ദീപ് അന്നുമുതൽ വാദിച്ചിരുന്നത്. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലാത്തതിനെ തുടർന്ന് അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, കൊലപാതകത്തിന് തലേദിവസം തൻ്റെ മാതാപിതാക്കൾ വഴക്കിട്ടിരുന്നുവെന്ന് ദമ്പതികളുടെ മകൾ മൊഴി നൽകിയിരുന്നു.
2021 ഡിസംബറിൽ തന്നെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് പോലീസ് ഗോയലിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആസ്ത്മ രോഗം കാരണം അദ്ദേഹം അതിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പിന്നീട്, ഡൽഹിയിലെ രോഹിണിയിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വെച്ച് പ്രൊഫസറുടെ ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ (BEOS) പ്രൊഫൈലിംഗ് നടത്താൻ പോലീസ് തീരുമാനിച്ചു.
ഒരു വ്യക്തിക്ക് ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടോ എന്ന് മസ്തിഷ്കത്തിലെ പ്രത്യേക തരംഗ പാറ്റേണുകൾ വിശകലനം ചെയ്‌ത് കണ്ടെത്തുന്ന ഫോറൻസിക് സാങ്കേതിക വിദ്യയാണ് BEOS അഥവാ ബ്രെയിൻ ഫിംഗർപ്രിൻ്റിംഗ് ടെസ്റ്റ്.
BEOS പരിശോധനയുടെ ഫലങ്ങൾ പ്രൊഫസർ ഗോയലിന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഓർമ്മകൾ ഉണ്ടെന്ന് സൂചിപ്പിച്ചതായി പോലീസ് അറിയിച്ചു. ഈ നിർണ്ണായക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നാല് വർഷം പഴക്കമുള്ള ഈ കൊലപാതകത്തിൽ ഗോയലിനെ പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്
