തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും.സ്വർണക്കൊളള സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ നൽകിയത് തനിക്ക് അറിയാവുന്ന ഒരു വ്യവസായി ആണെന്നും ലഭിച്ച വിവരങ്ങൾ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി പറഞ്ഞത്. കോടതിയിൽ രഹസ്യമൊഴി നൽകാനും ലഭിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തനാണ് ഞാൻ. അതിനാലാണ് ഇത്തരം ഒരു വിവരം കിട്ടിയപ്പോൾ പങ്കുവയ്ക്കണമെന്ന് തോന്നിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക്
ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നൽകിയിരുന്നു. അതിനു പിന്നാലെയാണ് മൊഴി നൽകാനുള്ള തീരുമാനവും.ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വർണപ്പാളിയുടെ കാര്യത്തിൽ നടന്നിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
