മരട് : ഇനി എത്ര തിരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് പാലത്തിലൂടെ വോട്ട് ചെയ്യാൻ പോകാനാകുക…? വളന്തകാട് ദ്വീപ് നിവാസികളുടെ ചോദ്യം കായലിൽ നോക്കുകുത്തിയായി നിൽക്കുന്ന പാലത്തിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ മറുപടി ഉണ്ടായില്ല. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45 പട്ടികജാതി കുടുംബങ്ങളുടെ ജീവിത സ്വപ്‌പ്നം കൂടിയാണ്. ‘ഓർമവച്ച നാൾ മുതൽ ഇങ്ങനെ തന്നെയാണ്.
കടത്തുതോണി മാത്രമാണ് ആശ്രയം. നോക്കുകുത്തിപോലെ പാലം നിൽക്കുന്നതു കണ്ടില്ലേ. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പു വരും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ മാത്രം ഒരു മാറ്റവുമില്ല.’- ദ്വീപ് നിവാസിയായ ജഗതമ്പി കൃഷ്ണൻ പറഞ്ഞു. പാലത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ശ്രദ്ധേയനായതാണ് ജഗതമ്പി.

18 മാസത്തിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് 2019 നവംബറിൽ ആരംഭിച്ച പാലംപണി ഇനിയും കര തൊട്ടിട്ടില്ല. സ്റ്റീൽ സ്ട്രക്ചറുകൾ സ്ഥാപിച്ച നിലയിൽ നിൽക്കുകയാണു പാലമിപ്പോൾ. അപ്രോച്ച് റോഡ് ഇല്ല. ഒരു വർഷമായി ഇതേ അവസ്‌ഥയിൽ. 5.60 കോടി രൂപയായിരുന്നു ഫണ്ട്. കര തൊടണമെങ്കിൽ ഇനിയും പണം വേണം. മരട് ടിവി ജംക്‌ഷനിലെ അങ്കണവാടിയിലെ പോളിങ് ബൂത്തിലാണ് അവർക്കു വോട്ട്. ദ്വീപിലെ അസൗകര്യങ്ങൾ പോലെ തന്നെയായിരുന്നു പോളിങ് ബൂത്തിലും. വോട്ടർമാർ ശരിക്കു വലഞ്ഞു. ഓരോ തിരഞ്ഞെടുപ്പിലും വളന്തക്കാട്ടെ വോട്ടർമാരുടെ ദുരിതവും കടത്തുതോണി യാത്ര വാർത്തയാകും. പാലം കയറി എന്നാകും വളന്തകാട്ടുകാർക്ക് ഇനി വോട്ടു ചെയ്യാനാകുക.? കണ്ടുതന്നെ അറിയണം
