ചവറ : കൊല്ലം ചവറയിൽ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച് ചെറുമകൻ. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70) കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഷഹനാസിനെ (28) ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്.
കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്.

ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൻഷൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പോലീസ് ഈ ഘട്ടത്തിൽ സംശയിക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്പ്പെടുത്തിയതെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ലഹരിയ്ക്ക് ഈ വിധത്തിൽ അടിമയായ ഒരാളെ ഈ നാട്ടിൽ ഒരു നിമിഷം പോലും നിർത്തരുതെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇന്ന് സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ വിശദമായ മൊഴി പോലീസ് ശേഖരിച്ച് വരികയാണ്. മുംതാസിന്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ലഭിക്കുന്ന വിവരം.
