തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത്.

P6-P7 സ്പാനിൻ്റെ സ്റ്റേജിങ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് എസ്പിവി ആയ കെആർഎഫ്ബിക്ക് ഒബ്സർവേഷൻ മെമ്മോ (OM) നൽകിയിരുന്നു. അംഗീകൃത സ്റ്റേജിങ് ഡ്രോയിങ്ങിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിൻ്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല എന്നും കിഫ്ബി പറയുന്നു.
ഓഗസ്റ്റ് 14 ന് അപകടമുണ്ടാകുന്ന സമയത്ത് P3- P4 സ്പാനിൻ്റെ രണ്ടാം ഗർഡറിൻ്റെ കോൺക്രീറ്റ് പണികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേജിങ് സ്ട്രക്ചർ തകർന്ന് ഗർഡർ പൂർണമായി പുഴയിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് പമ്പ് ബ്ലോക്ക് ആകുകയും പൈപ്പിൽ മർദം കൂടുകയും ചെയ്തു എന്നാണ് എസ്പിവിയുടെ വിശദീകരണ കുറിപ്പിൽ ഉള്ളത്. ഇതേത്തുടർന്ന് ഗർഡർ സ്ഥാപിച്ചിരുന്ന സ്റ്റീൽ ക്രിബ്ബുകൾക്ക് മുകളിലെ മരക്കട്ടകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നു. കിഫ്ബി നൽകുന്ന മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് കരാറുകാർ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് മേൽനോട്ടം നിർവഹിക്കേണ്ടത് എസ്പിവി ആണ്. തോരായിക്കടവ് പാലം ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് കിഫ്ബി നൽകിയ മാർഗനിർദേശങ്ങളും തിരുത്തൽ നിർദേശങ്ങളും പാലിക്കപ്പെടും എന്നാണ് പ്രതീക്ഷ എന്നും കിഫ്ബി കുറിപ്പിലൂടെ വ്യക്തമാക്കി.
