ധാക്ക: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശില്‍ ചരിത്ര ഭൂരിപക്ഷം കുറിച്ച് ബിഎന്‍പി അധികാരത്തിലേക്ക്. 204 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 158 സീറ്റുകള്‍ നേടി പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളായ ധാക്കയും ബോഗ്രയിലും വിജയം നേടി. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ബിഎന്‍പിയുടെ മുൻ സഖ്യകക്ഷിയായിരുന്ന ജമാഅത്ത് ഇസ്ലാമി ഇതുവരെ 56 സീറ്റുകള്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ലാത്ത സാഹചര്യത്തില്‍ ബിഎന്‍പിയും ജമാഅത്ത് ഇസ്ലാമിയും പ്രധാന പോരാളികളായി രംഗത്തെത്തി.
ഇന്നലെ വൈകുന്നേരം 4.30ഓടെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടെണ്ണല്‍ തുടങ്ങി. ഏകദേശം 48 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വോട്ടെടുപ്പ് പൊതുവെ തടസമില്ലാതെ പൂര്‍ത്തിയായി.
