അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ബിസിസിഐയോട് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് ഗൊഗോയ് കത്തയച്ചിട്ടുണ്ട്. ക്രിക്കറ്റ് എപ്പോഴും ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്ന ഒരു കായിക വിനോദമാണ്. എന്നാൽ നിലവിലെ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾക്ക് ദേശീയ താത്പര്യത്തേക്കാൾ മുൻഗണന നൽകരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സായുധ സേനയുടെ ത്യാഗങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനുമായി കളിക്കുന്നത് ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിൽക്കുന്ന ഇന്ത്യൻ ജനതയുടെ വികാരങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് അടുത്തിടെ കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
